“രക്ഷാ ആപ്പ് " രക്ഷയായി : യു എ ഇ യുടെ യാത്ര വിലക്കിൽ നിന്നും വടകര സ്വദേശി റഷീദിന് മോചനം
ആവണി എ എസ്
Breaking News
കോഴിക്കോട് :സാമ്പത്തിക ബാധ്യതയും
യാത്രാ വിലക്കും അസുഖങ്ങളുമായി ദുരിതമനുഭവിച്ച പ്രവാസി മലയാളി ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ ഇടപെടലിൽ നാട്ടിലെത്തി.
കഴിഞ്ഞ 8 വർഷത്തിലധികമായി അബുദാബിയിൽ അൽ ഐനിൽ അനാരോഗ്യവും കടബാധ്യതയും യാത്ര വിലക്കുമായി ജീവിതം നരക തുല്യം ജീവിച്ച
വടകര ഓർക്കാട്ടേരി സ്വദേശി
റഷീദ് മാവുള്ള കുനിയിലിന് ( 50 ) ആണ് ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ
രക്ഷ പദ്ധതി വഴി നാട്ടിലെത്താൻ തുണയായത്.
കഴിഞ്ഞ ഫെബ്രുവരി 4 നാണ് റഷീദിന്റെ കദനകഥ പുറം ലോകം അറിയുന്നത്. 4 വർഷമായി താമസ രേഖകൾ ഇല്ലാതെ അൽ ഐനിൽ അറബിയുടെ കഫ്തീരിയ
നടത്തുകയായിരുന്നു. വാടക കുടിശ്ശിക വന്നതോടെ ജോലി ഇല്ലാതായി. 15,000 ദിർഹം വാടകയുടെ പേരിൽ ഉടമ, റഷീദിനെതിരെ പരാതി നൽകി. ഇതോടെ യാത്ര വിലക്കും വന്നു. പുറത്ത് പോയി ജോലി ചെയ്യുന്നതിനിടെ പ്രമേഹ രോഗ ബാധിതനായി. ചികിത്സക്കും പണമല്ലാതായി.
15,000 ദിർഹം (3.5 ലക്ഷം രൂപ ) കൊടുത്താൽ റഷീദിന്റെ യാത്ര വിലക്ക് നീങ്ങും എന്നറിഞ്ഞ ഇന്ത്യൻ പ്രവാസി മൂവ്മെന്റ്
വടകര എൻ ആർ ഐ ഫോറത്തിന്റെ അബുദാബി ദുബൈ, ഷാർജ ഘടകങ്ങളുടെയും, രക്ഷ പദ്ധതിയിലൂടെയും സഹായം തേടി. തുടർന്നു രക്ഷ ആപ്പ് റഷീദിന് രക്ഷയാകുകയിരുന്നു
ഇന്ന് രാവിലെ 7.30 ന് (ജൂൺ 22, ഞായറാഴ്ച )
എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ അബുദാബിയിൽ നിന്നും വടകര എൻ ആർ ഐ ഫോറം പ്രവർത്തകർ റഷീദിനെ നാട്ടിലേക്ക് എത്തിച്ചു. റഷീദിന്റെ കടങ്ങൾ വീട്ടുന്നതിനും മറ്റും സഹായിച്ചത് വടകര എൻ ആർ ഐ ഫോറം ആണെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രസിഡന്റ് ആർ ജെ സജിത്ത് അറിയിച്ചു. വടകര എൻ ആർ ഐ ഫോറത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ പ്രവാസി പ്രസ്ഥാനങ്ങളും മാതൃകയാക്കണമെന്ന് പ്രവാസി കോൺഗ്രസ് പ്രസിഡന്റ് ബാബു കരിപ്പാല പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിൽ റഷീദിനെ സ്വീകരിക്കാൻ കുടുംബത്തോടൊപ്പം ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രവർത്തനായ കെ കെ രാജേഷ്, കെ പി സി സി ഇൻഡസ്ട്രിയൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ പുനത്തിൽ എന്നിവരും എത്തിയിരുന്നു. റഷീദിനെ പുനരധിവസിപ്പിക്കുന്നതിനായി ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ നവജീവൻ പദ്ധതിയിലൂടെ നോർക്ക റൂട്ട്സിന്റെയും സഹായത്തോടു കൂടി പദ്ധതി തയ്യാറാക്കുമെന്ന് ആർ ജെ സജിത്ത് പറഞ്ഞു.
ഫോട്ടോ: ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ
രക്ഷ പദ്ധതി വഴി നാട്ടിലെത്തിയ വടകര സ്വദേശി റഷീദിന് കോഴിക്കോട് വിമാനത്താവളത്തിൽ റഷീദിന്റെ
കുടുംബത്തോടൊപ്പം ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രവർത്തകർ സ്വീകരിക്കുന്നു.